25 February 2010

ദേവീമാഹാത്മ്യം

























ഓതറ എന്ന ഗ്രാമത്തിലെ വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ദേവീകഥകള്‍ പലതും പറഞ്ഞു കേള്‍ക്കുന്നു. എന്ടെ അനുഭവത്തില്‍ ഉള്ള ഒരു കഥ ഞാന്‍ ഇവിടെ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.
__________________________________________
ഓതറ ദേവിയുടെ ഇഷ്ടവഴിപാടാണു കാലന്‍കോലം എന്ന കാലാരിക്കോലം . തുള്ളക്കാരനു ആദായവും അതാണു. മുണ്ടും നെര്യതും ഒപ്പം കുറഞ്ഞതു 250 രൂപായെങ്കിലും ദക്ഷിണയും . ഒരു ദിവസം കുറഞ്ഞതു 40-50 കാലാരിക്കോലം എങ്കിലും കാണും . ഞാന്‍ അധികം നീട്ടുന്നില്ല.

അതാണു പാച്ചുപിള്ള, ഒരു തൊപ്പിക്കുട തലയില്‍ വെച്ചു ചാലിന്ടെ വരമ്പില്‍ നിന്നും വല വീശുന്ന ആ മനുഷ്യന്‍ ഒരു പടയണിക്കാരന്‍ കൂടിയാണു. ഓതറ ദേവിയുടെ പ്രധാന ഉത്സവദിവസം (28 ദിവസമാണു ഇവിടെ ഉത്സവം ) കാലാരിക്കോലം ഈ മനുഷ്യനാണു എടുക്കുന്നത്. അതൊരു നിയ്യോഗം പൊലെ വാസുപിള്ളചേട്ടനുമായി മത്സരിച്ചു അദ്ദേഹം ചെയ്തുപോന്നു. അന്നു സന്ധ്യ ആയപ്പോള്‍ ആരൊ പറഞ്ഞു കൊച്ചാട്ടാ ഇന്നു കവുങ്ങുപിഴും (ഇവിടുത്തെ കൊടിമരമാണു കവുങ്ങു, അതു നടക്കലെ ആലില്‍ ചരിനിര്‍ത്തുക യാണൂ ചെയ്യുക) വലവീശല്‍ മതിയാക്കി പിടിച്ചമീന്‍ നാണൂപുലയനു കൊടുത്തിട്ട് തോട്ടില്‍ മുങ്ങിനിവര്‍ന്ന പാച്ചുപിള്ള വീട്ടിലേക്കൊരു കുതിപ്പായിരുന്നു.
******
ആ കാലുകള്‍ ചെണ്ടമേളത്തിനനുസരിച്ചു ചലിച്ചുകൊണ്ടിരുന്നു. നാട് ഉണര്‍ന്നു. ദേവിയുടെ തിരുനടയിലേക്കു കവുങ്ങും താങ്ങി ആര്‍പ്പൊ ഹിയ്യൊ വിളികളുമായി ആള്‍ക്കാര്‍ ഓടുകയാണ്. മുന്നില്‍ ഓടുന്ന അടവിയെ എല്ലാവരും ചൂട്ടിന്ടെ വെളിച്ചത്തില്‍ പിന്‍തുടരുകയാണു. ക്ഷെത്രമുറ്റം ജനസമുദ്രമായി...................അന്നു മീനമാസത്തിലെ തിരുവാതിര, വരട്ടാറിന്റെ കരയില്‍ ദേവിയുടെ മുന്പില്‍ വലിയകോലം (ഇതു ഇവിടുത്തെ മാത്രം  കോലം ആണു ആയിരത്തിഒന്നു പാളയില്‍ ദേവിയുടെ രൂപം വരച്ചു ചട്ടത്തില്‍ അതു ഉയര്‍ത്തി ദേവീ സന്നിധിയിലേക്കു ആര്‍ഭാടപൂര്‍വ്വം കൊണ്ടുവരും)

പടയണിയെക്കുറിച്ചു ഞാന്‍ എഴുതുന്ന പുസ്തകത്തിന്ടെ പുറം ചട്ട


ഈ വര്‍ഷം പാച്ചുപിള്ളക്കു കേവായിരുന്നു പത്മാവതിയമ്മ പറഞ്ഞു, കോലം 40 അല്ലെ തുള്ളിയതു. ശരിയാണു ആ വര്‍ഷം പാച്ചുപിള്ള ശരിക്കും പടയണീകൊണ്ടു കാശുണ്ടാക്കി, കോലങ്ങള്‍ അനവധി തുള്ളി. കീശനിറയെ പണം . പണം വന്നാല്‍ തുള്ളിയടിക്കുക പണ്ടേ പാച്ചുപിള്ളയുടെ സ്വഭാവം പിന്നതിന്നു മാറുമോ. തുള്ളി എന്നതു തൊള്ളനിറയെ പള്ളനിറയെ ആയി, ദേവി സ്വന്തം ആളായി, ദേവിയെ അവള്‍, വല്യമ്മ എന്നൊക്കെ പറഞ്ഞുതുടങ്ങിയ പാച്ചുപിള്ള നല്ല ഫോമിലായി, ഫോമിലായപ്പോള്‍ അവള്‍ മറ്റുപലതുമായി, പുലയാട്ടായി. ആരുപറയാന്‍ അല്ലെങ്കില്‍ ആരുപറഞ്ഞാല്‍ ആണു കേള്‍ക്കുക. പാച്ചുപിള്ള കാലന്‍ കോലം അണിയുകയാണു , ഒപ്പം പിച്ചും പേയും പറയുന്ന കേട്ടു വാസുപിള്ള പറഞ്ഞു കൊച്ചാട്ട വയ്യെങ്കില്‍ ഞാന്‍ തുള്ളാം ആരു കേള്‍ക്കാന്‍. കാലില്‍ ചിലമ്പണിഞ്ഞു പട്ടുടുത്തു പച്ചയിട്ടു, തൊഴുതുനിവര്‍ന്നു. കോലം തലയിലേറ്റി, വാളും പന്തവും വാസുച്ചേട്ടന്‍ കൈമാറി. ചെണ്ടമേളം മുഴങ്ങി, അവതാളം കണ്ടു പലരും ചിരിച്ചു. കോലം കളത്തിലെത്തി തപ്പില്‍ നിന്നും മേളം മുഴങ്ങി. ഒരുവിധം ഉരലില്‍ കയറീ പ്രദക്ഷിണം വെച്ചു, ചാടിയിറങ്ങി ക്ഷേത്ര വലം വെച്ചു. പന്തം വാള്‍ ഇവ ഓരോന്നായി വാങ്ങി, കോലം ഒരു വിധം കളം വിട്ടു. കിഴക്കുനിന്നും വെടി മുഴങ്ങി വലിയ ഭൈരവി തയ്യാറായി എന്ന സൂചന, പാച്ചു ചേട്ടന്‍ തലയില്‍ വെച്ച കാലാരിക്കോലം അതിന്ടെ മുകളില്‍ എത്തണം എന്നാലെ കോലം പുറപ്പെടു, പാച്ചുപിള്ള കൊലം ഊരി ഒരേര്‍ എന്നിട്ടു വല്യമ്മ എന്ന പ്രയോഗം മാറി-പകരം ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്ടെ നിഘണ്ടുവില്‍ പോലും ഇല്ലാത്ത മറ്റെന്തൊ പദങ്ങള്‍ , ആള്‍ക്കാര്‍ കരുതി ഇതെന്താ ഈ കൊച്ചാട്ടന്‍ ഇങ്ങനെ. അന്തരീക്ഷം ഭക്തി മുഖരിതമായി, എല്ലാവരുടെയും കണ്ണുകള്‍ കിഴക്കോട്ടായി. ആയിരത്തി ഒന്നു പാളയില്‍ തീര്‍ത്ത വലിയ ഭൈരവി , നൂറ്റിയൊന്നു പന്തങ്ങളുടെ വെളിച്ചത്തില്‍ ദാരിക നിഗ്രഹം കഴിഞ്ഞു കലിയടങ്ങാതെ തുള്ളിയ്യുറഞ്ഞു ഭദ്രയെപ്പോലെ കിഴക്കുനിന്നും ക്ഷേത്രം ലക്ഷ്യമാക്കി നീങ്ങാന്‍ തുടങ്ങി. നൂറു കണക്കിനു ചൂട്ടുകറ്റകളുടെയുമ് , തീവട്ടികളുടെയും അകമ്പടിയോടെ അതു ക്ഷേത്രത്തോടടുത്തു കൊണ്ടിരുന്നു ലൈറ്റുകളെല്ലാം അണഞ്ഞു. അകലെ  താലപ്പൊലി, ആര്‍പ്പുവിളികള്‍ , ഇടതടവില്ലാതെ കതിനകള്‍ , പൂത്തിരികള്‍ ഈ 4 മണിയായപ്പോള്‍ അതാ മറ്റൊരു സൂര്യന്‍ എന്നപോലെ വലിയ കോലം (വല്യ ഭൈരവി) 1001 പാളയില്‍ തീര്‍ത്ത ഗണകരുടെ കലാവിരുത്. ആ നാടിന്ടെ അഭിമാനമായി 101 പന്തം ഐശ്വര്യത്തോടെ കത്തിനില്‍ക്കുന്നു. പാച്ചുപിള്ള എടുത്തെറിഞ്ഞ ആ കാലാരിക്കോലം ഏറ്റവും മുകളില്‍ . ചട്ടത്തില്‍ ബന്ധിച്ച വടം കരക്കാര്‍ ഉത്സഹത്തോടെ വലിക്കുന്നു. വര്‍ണ്ണനാതീതമായ ആ ഐശ്വര്യം, ദേവി നീരാട്ടു കഴിഞ്ഞെഴുന്നള്ളുകായാണു എന്നെനിക്കു തോന്നിപ്പോയി. പാച്ചുപിള്ള പെട്ടെന്നു ഞെട്ടിയെഴുനേറ്റു. അകലെ വലിയ ഭൈരവി ദാരിക നിഗ്രഹത്തിനു പോയ ദേവിയെ ഓര്‍മ്മിപ്പിക്കും വണ്ണം അതാ കളത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു. മദ്യത്താല്‍ കാലുകളുറപ്പിക്കാന്‍ കഴിയാത്ത പാച്ചുപിള്ള അതാ വടത്തില്‍ പിടിക്കാനായ് ഒരു കുതിപ്പ്, കാലിടറി താഴെവീണ പാച്ചുപിള്ളയുടെ ഒരു കാലില്‍ വല്യ ഭൈരവിയുടെ ഒരു ചാടു കയറിയിറങ്ങി, ഒരു നിമിഷം ആളൂകള്‍ സ്തബ്ദരായ്, ഒരു വിധം പിള്ളയെ വലിച്ചു മാറ്റി, ഒരു നിമിഷ വെത്യസത്തില്‍ മറ്റെ കാല്‍ രക്ഷപ്പെട്ടു. കളത്തില്‍ നിന്നും പാട്ടുകള്‍ അപ്പോഴേക്കും തുടങ്ങിയിരുന്നു...




കളിച്ചുവന്നേ.......ഈ കളത്തില്‍ .......
പൂജകൊള്‍ കാ.......ഭഗവതിയെ........
....................................................
പിഴ്കളെല്ലാം പൊറുത്തുകൊണ്ടേ......
അനുഗ്രഹിക്കാ...ഭഗവതിയേ..............

അപ്പോഴും പാച്ചുപിള്ളയുമായി ആ കാര്‍ മെഡിക്കല്‍ കോളജ് ലക്ഷ്യമാക്കി പാഞ്ഞുകൊണ്ടിരുന്നു.
*******
പാച്ചുപിള്ളക്കു ഒരു കാല്‍ നഷ്ടമായി, അയാള്‍ ആശുപത്രിയില്‍ നിന്നും വീട്ടില്‍ തിരിച്ചെത്തി, നാട്ടുകാരുടെ ഒരു നീണ്ട നിര ആശ്വാസം , കുറ്റപ്പെടുത്തലുകള്‍ എല്ലാം പെട്ടെന്നു അവസാനിച്ചു, പാച്ചുപിള്ള തനിച്ചായി. അതുകൊണ്ടൊന്നും ദേവീകോപം തീരില്ല എന്നാണു നാട്ടുകാരുടെ മതം . അതു ശരിയായിരുന്നു, എല്ലാവരെയും അത്ഭുതപ്പെടുത്തിയതു ഇതായിരുന്നു, എല്ലാ വര്‍ഷവും പടയണി ആകുമ്പോള്‍ പാച്ചുപിള്ള ആശുപത്രിയില്‍ ആകും കാരണം കാലില്‍ പഴുപ്പു. അങ്ങനെ വര്‍ഷങ്ങള്‍ പലതു കടന്നു പോയി, ഒരിക്കല്‍ മലയാള മനോരമയില്‍ അവശകലാകാരനു സഹായമഭ്യര്‍ദ്ധിച്ചു ഒരു പരസ്യം കണ്ടപ്പോള്‍ സത്യത്തില്‍ എവിടെയൊ ഒരു നൊമ്പരം - ഇന്നു പാച്ചുപിള്ളച്ചേട്ടന്‍ ഇല്ല. അദ്ദേഹത്തിന്ടെ ആത്മാവു ഇപ്പോള്‍ പടയണീ കാണുന്നുണ്ടാകുമോ, ആവൊ ആര്‍ക്കറീയാം .

ഈ വരുന്ന March 24 നു ഓതറ പടയണി സമാപനം ആണു, അന്നാണു വലിയ ഭൈരവി.


കുറിപ്പു:

കുട്ടിക്കാലം മുതല്‍ ക്ഷേത്രവും ഉത്സവങ്ങളും എന്ടെ ഒരു വീക്ക്നസ് ആയിരുന്നു. ഓതറ ദേവിയുടെ ഉത്സവം പടയണി ആണു. എന്ടെ അപ്പൂപ്പന്‍ ഒരു പടയണിക്കാരന്‍ ആയിരുന്നു. പണ്ട് പടയണി അഞ്ചു കുടുംബക്കാര്‍ ആണു നടത്തിയിരുന്നതു, അതില്‍ ഒന്നു ഞങ്ങളുടെ കുടുംബം ആയിരുന്നു (നക്കര). ഇന്നു പടയണി ക്ഷേത്രം വക ആണു. തുള്ളല്‍ക്കാര്‍ക്കു ദക്ഷിണ മുഖ്യമായപ്പോള്‍ പടയണി അതിന്ടെ ശോച്യാവസ്തയില്‍ എത്തി എന്നു വേദനയോടെയാണെങ്കിലും പറയാതെ വയ്യ. ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ കണ്ട ആ ഒരു പടയണി ദ്രശ്യം ഇന്നു എങ്ങും കാണാനെ ഇല്ല. ആള്‍ക്കാര്‍ കാലയക്ഷി തുള്ളുന്നവര്‍ക്കു ചുറ്റും വല പിടിച്ചിരിക്കുകയാണു, ആളുകള്‍ പിറുപിറുക്കുന്നു 'വലപൊട്ടിച്ചാല്‍ കാലയക്ഷി കാവിലേക്കു കയറിപോകും , പിന്നെ അവരെ കാണാന്‍ പോലും പറ്റില്ല' എന്നും മറ്റും.

****അമ്മേ ശരണം ദേവീ ശരണം പുതുക്കുളങ്ങരെ അമ്മേ ശരണം *****

3 comments:

  1. കീഴാളന്‍February 25, 2010 at 2:11 PM

    എഴുതി ബോര്‍ അടിപിച്ചിരികുന്നു... വെറുതെ കുറെ ലക്ഷങ്ങള്‍ കളയാന്‍ ... ഇതിനെ പൊക്കി കൊണ്ട് നടക്കാന്‍ കുറെ കപട സദാചാരവാദികള്‍

    ReplyDelete
  2. ഓരൊ നാടന്‍ കലകള്‍ക്കും അതിന്റേതായ പ്രാധാന്യം ഉണ്ടു. ഇന്നത്തെ സമൂഹം അതു മനസ്സിലാക്കുന്നില്ല

    ReplyDelete